ജനുവരി നാലു മുതൽ കോളേജുകൾ തുറക്കും


സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ ആരംഭിക്കാൻ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക.

ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതൽ കോളേജിൽ ഹാജരാകണം.

ഷിഫ്റ്റുകളായി ക്ലാസ്സുകൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസ്സുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാകും ക്ലാസ്സുകൾ ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസ്സ്. പത്ത് ദിവസത്തിനുശേഷം ക്ലാസുകൾ ആരംഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക.

Post a Comment

0 Comments